തിരുവനന്തപുരം: സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന് ചേരും. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തെ അരുട്ടില്‍ നിര്‍ത്തിയതായും ആക്ഷേപമുണ്ട്.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി മന്ത്രിമാരുടെ വിശദീകരണം നേതൃയോഗത്തില്‍ ചര്‍ച്ചയാകും. പ്രശ്‌നത്തില്‍ സിപിഎം-സിപിഐ നേതാക്കള്‍ തമ്മില്‍ സമവായമുണ്ടായെന്ന തെറ്റിദ്ധാരണയാണ് കാരണമെന്ന് മന്ത്രിമാര്‍ പാര്‍ട്ടിയെ അറിയിച്ചെങ്കിലും നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സിപിഐ മന്ത്രിമാര്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നേക്കും.
ഉടൻ തന്നെ നിയമസഭ സമ്മേളിക്കാനിരിക്കെ ധൃതി പിടിച്ച് ഓർഡിനൻസ് കൊണ്ടു വന്നതെന്തിനാണെന്ന് കാനം രാജേന്ദ്രൻ ചോദിച്ചിരുന്നു. ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച് ചർച്ച നടത്തി ഭേദഗതി ആവശ്യമെങ്കിൽ കൊണ്ടുവരികയാണ് വേണ്ടതെന്നാണ് കാനം അഭിപ്രായപ്പെട്ടത്. രവീന്ദ്രൻ പട്ടയം, കെ റെയിൽ ഡിപിആർ വിവാദം അടക്കമുള്ള വിഷയങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ