സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല, ഭൂമി വിട്ടുനല്‍കുന്നത് ഭാവിയിലെ റെയില്‍വേ വികസനത്തെ ബാധിക്കും; കേന്ദ്രം ഹൈക്കോടതിയില്‍ 

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. റെയില്‍വേ ഭൂമിയില്‍ സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. റെയില്‍വേ ഭൂമി വിട്ടുനല്‍കുന്നത് ഭാവിയിലെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്നും കേന്ദ്രം ധരിപ്പിച്ചു. കേസ് വിധി പറയാന്‍ മാറ്റി.

കെ-റെയില്‍ സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.വാദത്തിനിടെ, കെ  റെയില്‍  സര്‍വെ നടത്താന്‍ എന്ത് തടസമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി പറഞ്ഞു. സര്‍വെ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വെ ആന്റ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വെ നടത്താമെന്നും കോടതി പറഞ്ഞു. 

കോട്ടയം കുഴിമറ്റം സ്വദേശി മുരളീ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ ഇവരുടെ ഭൂമിയിലെ സര്‍വേ ഫെബ്രുവരി ഏഴു വരെ തടഞ്ഞ് സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജികളും ഇതേ ബെഞ്ചിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com