ശിവശങ്കറിന്റെ ആത്മകഥ ബൂമറാങ്ങായി; സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ തിരിച്ചടിച്ചു: കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരന്‍ എവിടേയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല
കെ സുരേന്ദ്രന്‍/ഫയല്‍
കെ സുരേന്ദ്രന്‍/ഫയല്‍

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ആത്മകഥ ബൂമറാങ് ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ വെള്ളപൂശാനുള്ള എല്ലാ ശ്രമങ്ങളും തിരിച്ചടിച്ചെന്നും ബിജെപി ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയായെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.  

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരന്‍ എവിടേയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. കസ്റ്റംസും എന്‍ഫോഴ്സ്മെന്റും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ കുറ്റപത്രങ്ങളും ശിവശങ്കര്‍ കുറ്റത്തിലേര്‍പ്പെട്ടു എന്നാണ് പറഞ്ഞിട്ടുള്ളത്. ഗൂഢാലോചന നടത്തിയത് ശിവശങ്കര്‍ ആണെന്നാണ് പറഞ്ഞിട്ടുള്ളത്. ശിവശങ്കര്‍ അറിയാതെ സ്വര്‍ണക്കടത്ത് നടക്കില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ശിവശങ്കര്‍. ഐഎ എസ് പദവിയിലിരുന്ന് ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്നും സ്വര്‍ണക്കടത്തില്‍ ഇടപെട്ട ശിവശങ്കറിനെ പിരിച്ചുവിടണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ച മന്ത്രിമാരും ഔദ്യോഗിക സ്ഥാനങ്ങളിലിരുന്നവരും സ്വപ്നയുമായി പലതലവണ ബന്ധപ്പെടുകയും എല്ലാ തരത്തിലുള്ള ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസില്‍ ഇപ്പോള്‍ ശിവശങ്കരന്റെ പുസ്തകവും സ്വപ്നയുടെ വെളിപ്പെടുത്തലുമെല്ലാം കേസിന്റെ തുടക്കം മാത്രമാണ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ പുറത്തുവരേണ്ടതായുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ഈ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ഉപയോഗിച്ചു എന്നത് പ്രധാനമാണ്. കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ചില മാധ്യമപ്രവര്‍ത്തകരേയും സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


ശബ്ദരേഖയിലെ ഗൂഢാലോചന അന്വേഷിക്കണം; സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: വി ഡി സതീശന്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുറിച്ച് പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസായ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ, രാജ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍,സാമ്പത്തിക അഴിമതി ഒക്കെ വളരെ ഭംഗിയായി നിര്‍വഹിക്കപ്പെട്ടു. അതിനുള്ള പിന്തുണ നല്‍കിയതും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു. -വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനതത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് കാണിക്കാന്‍ സ്വപ്നയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്നും വ്യക്തമായി. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ പൊലീസ് സംവിധാനം ഉപയോഗിച്ച ശ്രമവും പുറത്തുവന്നു. അതിനുവേണ്ടി നടന്ന ഗൂഢാലോചന അന്വേഷിക്കണം.-സതീശന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടിക്കണക്കിന് അഴിമതി നടന്നുവെന്ന് ഒന്നുകൂടി വ്യക്തമായി. പ്രതികളുടെ ലോക്കറിലുള്ള പണം ലൈഫ് മിഷന്‍ അഴിമതിക്ക് കമ്മീഷന്‍ കിട്ടിയ തുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.

സ്വന്തം ഓഫീസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ അവിശ്വസനീയമാണ്. ഇതെല്ലാം പ്രതിപക്ഷം നേരത്തെ ആരോപിച്ചതാണ്. അന്ന് പരിഹസിച്ചത് മുഴുവന്‍ ഇന്ന് ശരിയാണെന്ന് അടിവരയിട്ട് പുറത്തുവന്നിരിക്കുകയാണ്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പെട്ടെന്ന് കേസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ ധാരണയുണ്ടാക്കി. അതിന്റെ പുറകിലണ്ടായ ഗൂഢാലോചനയും പുറത്തുരും-വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിന് അമിതാധികാരങ്ങള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തെ തള്ളിക്കളഞ്ഞാല്‍ സര്‍ക്കാരിന്റെ പല ഗൂഢാലോചനകളും പുറത്തുവരും എന്ന് അറിയാവുന്നതിനാലാണ് ശിവശങ്കറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com