'അടിച്ചുഫിറ്റായി'; ആ സത്യം തുറന്നു പറഞ്ഞു; കട്ടിലിനിടയില്‍ പഞ്ചലോഹവിഗ്രഹം; മോഷ്ടാക്കള്‍ അറസ്റ്റില്‍

റെജിയുടെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ ചാക്കില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന വിഗ്രഹം കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഇടുക്കി: കുടിച്ചു പൂസായപ്പോള്‍ ഒരുവര്‍ഷം മുന്‍പ് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം സുഹൃത്തിനോട് പറഞ്ഞു, ഷാപ്പില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ മോഷ്ടാവിനെ ക്ഷേത്രഭാരവാഹികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണ കേസിലാണ് ആനിവേലില്‍ ശശി, കല്‍ത്തൊട്ടി കാനാട്ട് റെജി ജോസഫ് എന്നിവര്‍ അറസ്റ്റിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയന്നത് ഇങ്ങനെ; കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെ ഒരു ഷാപ്പില്‍ മദ്യപിക്കുന്നതിനിടെയാണ് ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് മോഷണവിവരം വെളിപ്പെടുത്തിയത്. വിറ്റാല്‍ അരലക്ഷം രൂപ കിട്ടും, പണം കിട്ടിയാല്‍ മദ്യസല്‍ക്കാരം നടത്താം എന്നായിരുന്നു വാഗ്ദാനം. ഈ വിവരം ക്ഷേത്ര ഭാരവാഹികള്‍ അറിഞ്ഞു. 

ശശിയെ കയ്യോടെ പിടികൂടി കമ്പംമെട്ട് സ്‌റ്റേഷനില്‍ എത്തിച്ചു.ചോദ്യം ചെയ്യലിനിടെ വിഗ്രഹം സൂക്ഷിക്കാന്‍ സുഹൃത്ത് റെജി ജോസഫിനെ ഏല്‍പ്പിച്ചതായി ശശി പറഞ്ഞു. റെജിയുടെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ ചാക്കില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന വിഗ്രഹം കണ്ടെത്തി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം 2021 ജനുവരി 11 രാത്രിയിലാണ് മോഷണം പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com