കോട്ടയം; നാലു വയസുകാരന്റെ കളിയിൽ വീട്ടിലെ അലമാരയ്ക്ക് തീപിടിച്ചു. ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടാണു സംഭവം. 4 വയസ്സുള്ള മകൻ തീപ്പെട്ടി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ അലമാരയിൽ തീ പടരുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും നശിച്ചു.
ലാപ്ടോപ്പും 16,000 രൂപയും കത്തി നശിച്ചു
കുട്ടി തീപ്പെട്ടിയെടുത്ത് കളിച്ചത് അടുക്കളയിലായിരുന്ന അമ്മ കണ്ടില്ല. മുറിക്കുള്ളിൽ നിന്നു പുക ഉയർന്നതോടെയാണ് അപകടം മനസ്സിലായത്. അലമാരയിലെ വസ്ത്രങ്ങളും പഴയ പാസ്പോർട്ട് ഉൾപ്പെടെ രേഖകളും ലാപ്ടോപ്പും നശിച്ചു. അലമാരയിലുണ്ടായിരുന്ന 16,000 രൂപയും കത്തിച്ചാരമായി.
വെൽഡിങ് കരാർ ഏറ്റെടുത്തു ചെയ്യുന്ന ഗൃഹനാഥനു ഗേറ്റ് നിർമാണത്തിനായി സാധനങ്ങൾ വാങ്ങാൻ ലഭിച്ച അഡ്വാൻസ് തുകയായിരുന്നു ഇത്. വീട്ടുകാരും അയൽക്കാരും ചേർന്നു വെള്ളം കോരിയൊഴിച്ചും മറ്റും ഏറെ നേരത്തെ അധ്വാനത്തിനൊടുവിലാണു തീയണച്ചത്. സ്റ്റീൽ അലമാരയായതിനാൽ തീ മറ്റു സ്ഥലങ്ങളിലേക്കു പടരാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ