കൊച്ചി: കേരളത്തിലെ മകളുടെ നേത്ര ചികിത്സ വിജയകരമായി പൂർത്തീകരിച്ചതിന് പിന്നാലെ ആയുർവേദത്തെ പ്രകീർത്തിച്ച് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മകൾക്ക് ഏറെക്കുറേ എല്ലാം കാണാൻ കഴിയുമെന്നത് വലിയ അത്ഭുതമായിരുന്നെന്നും ഇത് വളരെയധികം ആത്മവിശ്വാസം നൽകുന്നെന്നും അദ്ദേഹം പറഞ്ഞു.
"കേരളത്തിലെ കൊച്ചിയിൽ എന്റെ മകളുടെ നേത്രചികിത്സയ്ക്കായാണ് ഞാൻ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അവളുടെ കാഴ്ചയിൽ കാര്യമായ പുരോഗതി ഉണ്ടായി. മകൾക്ക് ഏറെക്കുറേ എല്ലാം കാണാൻ കഴിയുമെന്നത് ഞങ്ങളുടെ കുടുംബത്തിന് വലിയ അത്ഭുതമായിരുന്നു", ഒഡിംഗ പറഞ്ഞു.
ആയുർവേദം ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും അവിടുത്തെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്തെന്നും ഒഡിംഗ പറഞ്ഞു. "ഈ പരമ്പരാഗത മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ, അവൾക്ക് ഒടുവിൽ കാഴ്ചശക്തി തിരികെ ലഭിച്ചു, ഇത് ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ഈ ചികിത്സാ രീതി (ആയുർവേദം) ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ഞാൻ പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്തിട്ടുണ്ട്", അദ്ദേഹം പറഞ്ഞു.
റയിലയുടെ നാല് മക്കളിൽ ഒരാളായ റോസ് മേരി ഒഡിങ്കയുടെ ചികിത്സയ്ക്കായാണ് ഇവർ കേരളത്തിലെത്തിയത്. രോഗം ബാധിച്ച് 2017 ൽ റോസ്മേരിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. പിന്നീട് ചൈനയിലടക്കം പലയിടത്തും ചികിത്സ നൽകിയെങ്കിലും ഭേദമാകാതെ വന്നപ്പോഴാണ് 2019ൽ കൊച്ചിയിലെ ശ്രീധരീയത്തിലെത്തി ആയുർവ്വേദ ചികിത്സ നൽകിയത്. തുടർന്ന് കാഴ്ച തിരിച്ച് കിട്ടുകയും ചെയ്തു. ഇതിന്റെ തുടർ ചികിത്സയ്ക്കാണ് ഇപ്പോൾ വീണ്ടും എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ