കണ്ണൂർ; വിവാഹവീട്ടിലുണ്ടായ ബോബേറിൽ യുവാവ് മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ വിവാഹസംഘത്തിനു നേരെ ബോംബ് എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞത് എന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
രണ്ടു പേർ കൂടി പിടിയിൽ
കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ റിജുൽ, സനീഷ്, ജിജിൽ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സനീഷും ജിജിലും ഇന്നു രാവിലെയാണ് പിടിയിലായത്. ബോംബ് നിർമ്മിച്ച ആൾ അടക്കമാണ് പിടിയിലായിരിക്കുന്നത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. മിഥുന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.
എറിഞ്ഞത് തോട്ടടയിലുള്ളവർക്ക് നേരെ
തോട്ടടയിലുള്ളവർക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നാണ് പിടിയിലായവരും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വിവാഹം കഴിഞ്ഞ് തോട്ടടയിലേക്ക് എത്തിയവരുടെയെല്ലാം മൊഴി എടയ്ക്കാട് പൊലീസ് രേഖപ്പെടുത്തി. ഇനിയും പിടികൂടാനുള്ളവർ ജില്ല വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബോംബറിഞ്ഞ ഏച്ചൂർ സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന ഊർജിതമാക്കി.
ജിഷ്ണുവും പ്രതികളും സിപിഎം പ്രവർത്തകർ
ഇന്നലെയാണ് തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു ബോംബേറിൽ കൊല്ലപ്പെട്ടത്. ജിഷ്ണുവും കേസിലെ പ്രതികളും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണെന്ന് കണ്ണൂർ മേയർ ടി ഒ മോഹനൻ പറഞ്ഞു. സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇവർ ആസൂത്രിതമായി തന്നെയാണ് ഇത് ചെയ്തതെന്നും എല്ലാവർക്കും ഡ്രസ് കോഡുണ്ടായിരുന്നെന്നും മേയർ ചൂണ്ടിക്കാട്ടി. അദ്ദേഹം വ്യക്തമാക്കി.
കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയായിരുന്നു സ്‌ഫോടനം. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് കൊണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ