കൊച്ചി: വധഗൂഢാലോചനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകൻ ബി രാമൻ പിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
നേരത്തെ ദിലീപ് അടക്കമുള്ള 5 പ്രതികള്‍ക്ക് വധഗൂഢാലോചനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. ജാമ്യഹര്‍ജിയില്‍ തന്നെ ഈ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
വധഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ ഗൂഡാലോചന നടത്തിയതിന് ഒരു തെളിവുമില്ല. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് കൊണ്ടുതന്നെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ബൈജു പൗലോസും ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയതായും ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റെയും അറിവോടെയായിരുന്നു ഇതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നുമാണ് ദിലിപിന്റെ ആവശ്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ