റോയി സ്‌കെച്ച് ചെയ്തിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞു, സൈജു അഞ്ജലിക്ക് വിവാഹവാഗ്ദാനം നല്‍കി; കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി

അഞ്ജലിയുടേത് വെളിപ്പെടുത്തതല്ല, ആരോപണങ്ങളാണെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു
പരാതിക്കാരി, അഞ്ജലി / ടെലിവിഷന്‍ ദൃശ്യം
പരാതിക്കാരി, അഞ്ജലി / ടെലിവിഷന്‍ ദൃശ്യം

കോഴിക്കോട്: ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമാ ദേവ് തന്നെയും കുടുംബത്തെയും പരസ്യമായി അപമാനിക്കുകയാണ്. കുടുംബത്തെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അഞ്ജലിയുടേത് വെളിപ്പെടുത്തതല്ല, ആരോപണങ്ങളാണെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. 

നമ്പര്‍ 18 ഹോട്ടലില്‍ ഞെട്ടിക്കുന്ന, മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളാണ് താന്‍ കണ്ടത്. ഇതിനെപ്പറ്റി അഞ്ജലിയോട് ചോദിച്ചിരുന്നു. താനും ഇരയാക്കപ്പെട്ടതാണെന്ന് അഞ്ജലി പറഞ്ഞിരുന്നു. തെളിവുകള്‍ അടക്കം താന്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. തന്റെ കൈവശമുള്ള ചിത്രങ്ങളും തെളിവുകളും ഇതുവരെ പുറത്ത് ഒരാളെയും കാണിച്ചിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും പരാതിക്കാരി ചോദിച്ചു. 

'അഞ്ജലിക്ക് വിവാഹ വാഗ്ദാനം നല്‍കി'

നിന്നെ റോയി സ്‌കെച്ച് ചെയ്തിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞിരുന്നു. റോയിക്കൊപ്പമുള്ള ചിത്രങ്ങള്‍ അഞ്ജലിയുടെ പക്കലുണ്ടായിരുന്നു.  മോഡലുകളുടെ മരണത്തെത്തുടര്‍ന്നാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കിയത്. സൈജു തങ്കച്ചനെ അറിയില്ലെന്ന് അഞ്ജലി പറഞ്ഞിട്ടുണ്ട്. എന്നാല്‍ സൈജു അഞ്ജലിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി പരാതിക്കാരി വെളിപ്പെടുത്തി. 

'ലഹരിക്കടത്തുകാരിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'

അഞ്ജലിയുടെ അമ്മാവന്‍ ജ്യോതിപ്രകാശ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. ലഹരിക്കടത്തുകാരിയാക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. തനിക്കു വേണ്ടിയാണ് മയക്കുമരുന്ന് വാങ്ങിയതെന്നും, താനാണ് ഇത് ഉപയോഗിക്കുന്നതെന്നും പറയുമെന്നായിരുന്നു ഭീഷണി. അഞ്ജലി റീമാദേവ് തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുമായിരുന്നു. ശബ്ദസന്ദേശം തനിക്ക് ലഭിച്ചതിന് പിന്നാലെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു അഞ്ജലി ചെയ്തിരുന്നത്. 

എന്നാല്‍ താന്‍ ഈ സന്ദേശങ്ങള്‍ ഉടന്‍ തന്നെ മറ്റൊരു സിസ്റ്റത്തിലേക്ക് പകര്‍ത്തി. ആ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. തന്റെ കുറച്ച് സ്വര്‍ണവും പണവും അഞ്ജലിയുടെ കൈവശമുണ്ട്. സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം സിറ്റി പൊലീസ് കമ്മീഷണറോട് പറഞ്ഞിരുന്നു. അദ്ദേഹത്തെ അറിയിച്ചശേഷമാണ് അഞ്ജലിയുടെ സ്ഥാപനത്തില്‍ തുടര്‍ന്നത്. മോഡലുകളുടെ മരണത്തിന് ശേഷമാണ് അഞ്ജലിയും സൈജു തങ്കച്ചനും ചേര്‍ന്ന് ആസൂത്രിതമായി തങ്ങളെ നമ്പര്‍ 18 ഹോട്ടലില്‍ കൊണ്ടുപോയതാണെന്ന് മനസ്സിലായതെന്നും പരാതിക്കാരി പറയുന്നു. 

പുതിയ ആരോപണങ്ങളും വിശദീകരണവുമായി അഞ്ജലി

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ പുതിയ ആരോപണങ്ങളും വിശദീകരണവുമായി പ്രതി അഞ്ജലി റീമാദേവ് വീണ്ടും രം​ഗത്തെത്തിയിരുന്നു. കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ അഞ്ജലി ആരോപിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അഞ്ചുവര്‍ഷമായി അറിയാം. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ലെന്നും അഞ്ജലി പറയുന്നു. 

പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്റെ കൂടെയും വന്നിട്ടുണ്ട്.  ഈ കുട്ടിയെ കൂട്ടിവരുമ്പോള്‍ അമ്മയ്ക്കാണോ 18 വയസ്സായിട്ടില്ലെന്ന് അറിയുക, അതോ ഞാനാണോ കുട്ടിയുടെ ഐഡി കാര്‍ഡ് വാങ്ങി 18 വയസ്സ് ആയോ എന്ന് വെരിഫൈ ചെയ്യേണ്ടത്. സൈജുവും ഞാനും ചേര്‍ന്നുള്ള പേഴ്‌സണല്‍ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെണ്‍കുട്ടികളെയും കൂട്ടി ഇവര്‍ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നില്‍ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അ‍ഞ്ജലി ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com