പത്തനംതിട്ട: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി സൃഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്ത കേസിൽ കാമുകൻ അറസ്റ്റിൽ. ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ കെ ജെ നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച മാതാവിനും സഹോദരനുമൊപ്പം ബസിൽ നിന്ന് എരുമേലി സ്റ്റാൻഡിൽ ഇറങ്ങിയ പെൺകുട്ടി മാതാവിനോടു വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു. മാതാവിന്റെ പരാതിയിൽ അന്നു തന്നെ പൊലീസ് കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശ പ്രകാരം മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ സുഹൃത്തിന്റെ ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയിൽ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ അവിടെയാക്കിയ ശേഷം യുവാവ് സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു.
2019ലാണ് പെൺകുട്ടിയും യുവാവും പരിചയപ്പെട്ടത്. 3 വർഷത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി മൊഴിയെടുത്തു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ