ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതം; രക്ത ധമനികൾ പൊട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 05:53 PM  |  

Last Updated: 19th February 2022 05:53 PM  |   A+A-   |  

deepu_twenty_201

ഫയല്‍ ചിത്രം

 

കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ട്. ക്ഷതമേറ്റതിനാൽ രക്ത ധമനികൾ പൊട്ടി. തലച്ചേറിൽ രക്തം കട്ടപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കരൾ രോ​ഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്. 

ട്വന്റി-20 യിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നേരത്തെ പുറത്തു വന്ന എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്ഐആറിലുണ്ട്. 

ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെ വീണ ദീപുവിന്റെ തലയിൽ ഇയാൾ പലതവണ ചവിട്ടിയെന്നും എഫ്ഐആറിൽ പറയുന്നു. ഈ സമയം മറ്റു പ്രതികൾ ദീപുവിന്റെ ശരീരത്തിൽ മർദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികൾ അസഭ്യം പറഞ്ഞതായും എഫ്ഐആറിലുണ്ട്. 

കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരായ നാല് പേർ ദീപുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. 

കേസിൽ സിപിഎം പ്രവർത്തകരായ പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്‌മാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.