അഞ്ചു പാർട്ടികളിൽ അലഞ്ഞുനടന്ന രാഷ്ട്രീയ ഭിക്ഷാംദേഹി; ഗവർണറുടെ ഉപദേശം വേണ്ട: തിരിച്ചടിച്ച് സതീശൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2022 02:03 PM |
Last Updated: 19th February 2022 02:03 PM | A+A A- |

വി ഡി സതീശന്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം: ഗവർണർ പദവിയിൽ ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാറുമായി വിലപേശിയ ഗവർണറുടെ നടപടി പദവിക്കു നിരക്കാത്തതാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവായാണ് ഗവർണർ പെരുമാറുന്നത്. സംസ്ഥാന സർക്കാറിനേയും പ്രതിപക്ഷത്തേയും ഗവർണർ വിമർശിക്കുകയാണ്. ബിജെപി ചെയ്യേണ്ട കാര്യമാണ് ഗവർണർ ചെയ്യുന്നത്. ലോകയുക്ത ഓർഡിനൻസിൽ ഒപ്പിട്ടപ്പോൾ അത് ഭരണഘടന ബാധ്യതയാണെന്ന് പറഞ്ഞ ഗവർണർ പക്ഷേ നയപ്രഖ്യാപന പ്രസംഗം വന്നപ്പോൾ നിലപാട് മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാറും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് രാഷ്ട്രീയപാർട്ടികളിൽ അലഞ്ഞു നടന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു. ജീവശ്വാസം നിലയ്ക്കുന്നത് വരേയും താൻ കോൺഗ്രസായി തുടരും. മുതിർന്ന നേതാക്കളോട് താൻ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വിഡി സതീശന് ധാരണയില്ലെന്നു ഗവർണർ വിമർശിച്ചിരുന്നു. സതീശൻ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.