മലപ്പുറം: മങ്കട ടൗണിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഫീസിന്റെ പൂട്ട് തകർത്ത് ആറ് ലാപ്‌ടോപ്പുകളും മൊബൈൽഫോണും കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ . മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മൽ അൻഷാദ് (24) നെയാണ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ മങ്കടയിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ടുതകർത്ത് കവർച്ച നടത്തിയതായി കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന്റെ
നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാർ ,മങ്കട സി ഐ യു ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും മങ്കട ടൗണിലും പരിസരങ്ങളിലുമുള്ള സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ജില്ലയിലും സമീപ ജില്ലകളിലും മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.
പ്രതിയെ മലപ്പുറം ടൗണിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത് . ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ