കുഞ്ഞുങ്ങളെ അച്ഛന്‍ അമേരിക്കയിലേക്ക് കടത്തി; ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്ത്രീയുടെ പാസ്‌പോര്‍ട്ട് നല്‍കാതെയാണു പോയിരിക്കുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അമ്മയില്‍നിന്നു ബലം പ്രയോഗിച്ചു വേര്‍പെടുത്തി പിതാവ് വിദേശത്തേയ്ക്കു കടത്തിയെന്ന പരാതിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഒറ്റപ്പാലം സ്വദേശിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് കേരള ഹൈക്കോടതി ഉത്തരവിട്ടത്. 

അമേരിക്കയിലായിലാണ് ഇതു ചെയ്തതെങ്കില്‍ പ്രതി പുറംലോകം കാണുകയില്ലായിരുന്നുവെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. ജഡ്ജിമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന കോട്ടയം അരുവിക്കുഴി സ്വദേശിയായ 38കാരനെതിരെയാണു ഭാര്യയുടെ പരാതി.

കഴിഞ്ഞ അഞ്ചാം തീയതി ഇയാള്‍ ഒറ്റപ്പാലത്തെ വീട്ടിലെത്തി ബഹളം വച്ചതിന്റെ പശ്ചാത്തലത്തില്‍ പട്ടാമ്പി പൊലീസിലും, ഒറ്റപ്പാലം പൊലീസിലും പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. സിഐ പറഞ്ഞതിനാല്‍ കേസെടുത്തില്ലെന്നാണ് അറിഞ്ഞതെന്നു പരാതിക്കാരി പറയുന്നു. തൊട്ടടുത്ത ദിവസം ഗുണ്ടകളുമായി എത്തിയ ഇയാള്‍ കുഞ്ഞുങ്ങളെ പിടിച്ചുവലിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇക്കാര്യം കാണിച്ചു നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല.

യുഎസ് പാസ്‌പോര്‍ട്ടുള്ള ആറും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളുടെയും ഭാര്യയുടെയും യാത്രാരേഖകള്‍ ഇയാളുടെ പക്കലാണ് ഉണ്ടായിരുന്നത്. എട്ടാം തീയതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിറ്റേന്നു പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കാന്‍ പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോടു കോടതി നിര്‍ദേശിച്ചു. ഇയാള്‍ കുഞ്ഞുങ്ങളുമായി നാടുവിട്ടു പോയ വിവരം കാണിച്ചു കഴിഞ്ഞയാഴ്ച ജില്ലാ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോടതി കേസ് പരിഗണിക്കുന്നതിനു മുന്‍പുതന്നെ ഇയാള്‍ രാജ്യം വിട്ടിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. സ്ത്രീയുടെ പാസ്‌പോര്‍ട്ട് നല്‍കാതെയാണു പോയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിനെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി, ഹോം സെക്രട്ടറിയോടു കുട്ടികളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com