റോങ് സൈഡിലൂടെ ബൈക്കിലെത്തി പുറത്തടിക്കും; ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ച്ച; യുവാക്കള്‍ പിടിയില്‍

റോങ് സൈഡിലൂടെ ബൈക്കിലെത്തി പുറത്തടിക്കും; ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ച്ച; യുവാക്കള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ആലപ്പുഴ: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവരുന്ന സംഘം പിടിയില്‍. കൊല്ലം തട്ടാമല ഫാത്തിമ മന്‍സിലില്‍ മാഹീന്‍ (20), കൊല്ലം ഇരവിപുരം വാളത്തുംഗല്‍ മുതിര അയ്യത്ത് വടക്കതില്‍ സെയ്ദലി (21), ഇരവിപുരം കൂട്ടിക്കട അല്‍ത്താഫ് മന്‍സിലില്‍ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീന്‍ (21), കൊല്ലം മയ്യനാട് അലി ഹൗസില്‍ മുഹമ്മദ് ഷാന്‍ (25), കൊല്ലം മുളവന വില്ലേജില്‍ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫര്‍സാന മന്‍സിലില്‍ യാസിന്‍ എന്ന് വിളിക്കുന്ന ഫര്‍ജാസ് (19), കൊല്ലം കോര്‍പറേഷന്‍ മണക്കാട് വടക്കേവിള തൊടിയില്‍ വീട്ടില്‍ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത്.

മുക്കടക്ക് തെക്ക് വശം ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചു കൊണ്ടുപോയ കേസിലും സമാന രീതിയില്‍ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച കേസിലുമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ഇരുചക്ര വാഹന യാത്രക്കാരുടെ ഇടതു വശത്തു കൂടി ബൈക്കില്‍ ചെന്ന് പുറത്ത് അടിച്ച ശേഷം പോക്കറ്റില്‍ നിന്നു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അമിത വേഗതയില്‍ ബൈക്കില്‍ കടന്നു കളയുന്നതാണ് ഇവരുടെ രീതി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സജീവന്‍ ഈ മാസം 16 ന് രാത്രി എട്ട് മണിയോടു കൂടി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ മുക്കടക്ക് തെക്കുവശം അജന്താ ജംഗ്ഷനില്‍ വെച്ച് പുറത്ത് അടിച്ച ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

സജീവന്റെ മൊബൈലടക്കം കവര്‍ന്ന കേസില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കായംകുളം ഡി വൈ എസ് പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 

കരീലക്കുളങ്ങര മുതല്‍ കൊല്ലം വരെയുള്ള വിവിധ സി സി ടി വി ദൃശ്യങ്ങളും നിരവധി ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com