തൊടുപുഴ: ഇടുക്കിയിൽ കാട്ടുതീയ്ക്ക് മുന്നില്‍ അകപ്പെട്ട സഞ്ചാരികളെ വനപാലകരെത്തി രക്ഷിച്ചു. അടിമാലി റേഞ്ചില്‍ പെട്ടിമുടിയിലാണ് 40ഓളം വരുന്ന വിനോദ സഞ്ചാരികള്‍ കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ടത്.
ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. പെട്ടിമുടിക്ക് താഴെ മലഞ്ചെരുവിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. പുലര്‍ച്ചെ സൂര്യോദയം കാണാൻ സഞ്ചാരികള്‍ മൂന്ന് മണിക്കൂറിലേറെ സാഹസിക യാത്ര ചെയ്താണ് പെട്ടിമുടിയിലെത്തിയത്. കടുത്തവേനലില്‍ പുല്‍മേടുകള്‍ ഉണങ്ങി നില്‍ക്കുകയാണ്. ഇതിലേക്കാണ് ഞായറാഴ്ച രാവിലെ തീ പടര്‍ന്ന് പിടിച്ചത്.
ഇതോടെ പരിഭ്രാന്തരായ സഞ്ചാരികള്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. മച്ചിപ്ലാവ് സ്റ്റേഷനില്‍നിന്നും കൂമ്പന്‍പാറ ഓഫിസില്‍നിന്നും വനംവകുപ്പ് ജീവനക്കാരും ഫയര്‍ വാച്ചർമാര്‍ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി കാട്ടുതീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ