കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കും; മികച്ച പ്രതികരണമെന്ന് ആരോഗ്യമന്ത്രി

വാക്സിനേഷന് കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാ​ഗത്തുനിന്നും മികച്ച സഹകരണമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു
മന്ത്രി വീണാജോർജ് / എഎൻഐ ചിത്രം
മന്ത്രി വീണാജോർജ് / എഎൻഐ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് തുടക്കമായി. ഇതിന് കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ഈ പ്രായത്തിലുള്ള 15 ലക്ഷം കുട്ടികളാണുള്ളത്. ഇവര്‍ക്കെല്ലാം 10 ദിവസത്തിനകം വാക്‌സിന്‍ കൊടുത്തുതീര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ സമൂഹവ്യാപനം കേരളത്തില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കേരളത്തില്‍ 152 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഇതില്‍ 50 ഉം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നരാണ്. വൈറസ് ബാധ സ്ഥിരീകരിച്ച 84 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്. 18 പേര്‍ക്കു മാത്രമാണ് സമ്പര്‍ക്കം വഴി ഒമൈക്രോണ്‍ ബാധിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബോർഡും മുതിർന്നവരുടേതിന് നീല നിറവുമാണ്. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. 

ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ മറക്കാതെ കൊണ്ടുവരിക

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രം വാക്‌സിനെടുക്കാൻ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുക. ആധാർ കാർഡോ, ആധാറില്ലെങ്കിൽ സ്‌കൂൾ ഐഡി കാർഡോ മറക്കാതെ കൊണ്ട് വരേണ്ടതാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികൾ 3 മാസം കഴിഞ്ഞ് വാക്‌സിൻ എടുത്താൽ മതിയാകും. ഒമൈക്രോൺ സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com