തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ആദ്യ യോഗം ചേരുന്നത്. പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകും.
സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നത്. ഇന്ന് രാവിലെ 11ന് ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം നടക്കുക. സിൽവർ ലൈൻ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകാനാണ് പദ്ധതി.
ഈ മാസം പകുതിയോടെ രാഷ്ട്രീയ പാർട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗം ചേരും
പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യം ഒഴിവാക്കി എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ നീക്കം. അടുത്തയാഴ്ച കൊച്ചിയിലും അതിനടുത്ത ദിവസങ്ങളിലായി മറ്റ് ജില്ലകളിലും യോഗം ചേരും. കെ റെയിൽ വരേണ്യവർഗത്തിൻറെ പദ്ധതിയാണെന്ന് പ്രതിപക്ഷ വിമർശനത്തിനും മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകും.
സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ഏകപക്ഷീയമായ നിലപാടെടുക്കുന്നുവെന്നും ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. പൗരപ്രമുഖരുടെ യോഗങ്ങൾക്ക് ശേഷം ഈ മാസം പകുതിയോടെ രാഷ്ട്രീയ പാർട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗവും ചേരാനാണ് സർക്കാർ ആലോചന. ജനുവരി 25നാണ് മാധ്യമ മേധാവികളുമായി മുഖ്യമന്ത്രിയുടെ ചർച്ച. ജനപ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ