കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ നടപടികൾ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നിഷേധിച്ചതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അനൂപും സൂരജും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. കേസിനു പിന്നില്‍ ദുരുദ്ദേശ്യമാണെന്നാണ് ദിലീപ് വാദിക്കുന്നത്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പുതിയ ആരോപണവുമായി വരുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ