ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന് ഗവർണറോട് പിണറായി

വിദേശത്തേക്ക് പോകുന്നതിന് മുമ്പായി മുഖ്യമന്ത്രി ഇന്നലെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു
പിണറായി വിജയനും ഭാര്യയും/ ഫയൽ
പിണറായി വിജയനും ഭാര്യയും/ ഫയൽ

തിരുവനന്തപുരം: ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. കൊച്ചിയിൽ നിന്നും പുലർച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയെ അനു​ഗമിക്കുന്നുണ്ട്. 

രണ്ടാഴ്ചയോളം മുഖ്യമന്ത്രി അമേരിക്കയിൽ തങ്ങും. ചികിത്സ പൂർത്തിയാക്കി ഈ മാസം 29 നാണ് മുഖ്യമന്ത്രി തിരികെ എത്തുക. മുഖ്യമന്ത്രി അമേരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. അവിടെനിന്ന് ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം. മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് ഇ ഫയൽ സംവിധാനത്തിലൂടെ ഫയലുകൾ തീർപ്പാക്കിയേക്കും. 

 ​ഗവർണറെ ഫോണിൽ വിളിച്ചു

വിദേശത്തേക്ക് പോകുന്നതിന് മുമ്പായി മുഖ്യമന്ത്രി ഇന്നലെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് സർക്കാരിന്റെ തലവനായ ഗവർണറോട് കാര്യങ്ങൾ വിശദീകരിക്കുന്നതാണ് കീഴ് വഴക്കം. ചികിത്സയ്ക്ക് പോകുന്നത് അടക്കമുള്ള കാര്യങ്ങൾ അറിയിച്ചു. 

ചാൻസലർ പദവി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി വീണ്ടും ​ഗവർണറോട് അഭ്യർത്ഥിച്ചു. വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച് ഗവർണർക്ക് നൽകിയ കത്തിലും ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നേരത്തെ മൂന്ന് കത്തുകൾ ഗവർണർക്ക് നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com