ശരത്തിനെ പള്‍സര്‍ സുനിക്ക് അറിയാം; ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍; സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ 

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടുക്കും
ശോഭന, പൾസർ സുനി/ ടെലിവിഷൻ ചിത്രം
ശോഭന, പൾസർ സുനി/ ടെലിവിഷൻ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം തിരയുന്ന ശരത്തിനെ പള്‍സര്‍ സുനിക്ക് അറിയാമെന്ന് സുനിയുടെ അമ്മ ശോഭന. ജയിലില്‍ സുനിയെ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു ഇവര്‍. ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ശോഭന പറഞ്ഞു. 

മുമ്പ് ഒരിക്കലും സുനിയെ ഇത്തരത്തില്‍ കണ്ടിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പോയി ചികിത്സ തേടി. കേസില്‍ ദിലീപിന്റെ പേര് വെളിപ്പെടുത്തിയ ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളെന്നും ശോഭന പറഞ്ഞു. ജയിലില്‍ വെച്ച് കണ്ടപ്പോള്‍, ശരത്തിനെ അറിയുമോ എന്നു ചോദിച്ചു. അപ്പോള്‍ അറിയാമെന്ന് പറഞ്ഞു. 

അവരൊക്കെ വലിയ ആള്‍ക്കാര്. ഇവന്‍ ഡ്രൈവറായിട്ട്, ഇവനെ അറിയുമോന്ന് അറിയില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. പല പല ജയിലുകളിലും സുനി കിടന്നിട്ടുണ്ട്. അപ്പോഴൊക്കെ താന്‍ പോയി കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയ്ക്കും അവശനായ നിലയില്‍ സുനിയെ കാണുന്നത് ഇതാദ്യമായിട്ടാണെന്നും സുനിയുടെ അമ്മ പറഞ്ഞു. 

സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടുക്കും

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടുക്കും. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലില്‍ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതായി അമ്മ പറഞ്ഞിരുന്നു.


ഈ ഗൂഢാലോചനയില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സുനി പറഞ്ഞതായി അമ്മ ശോഭന ആരോപിച്ചിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും അമ്മ വ്യക്തമാക്കിയിരുന്നു. കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. 

'ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞു'

മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ശോഭന പറഞ്ഞു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഈ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തുന്നതിനായി പൊലീസ് സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനമെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com