പത്തനംതിട്ട: ശബരിമലയിലേക്ക് തിരുവാഭരണങ്ങൾ കൊണ്ടുപാേവുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന വഴിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. എട്ട് ജലറ്റിൻ സ്റ്റിക്കുകളാണ് തിരുവാഭരണ പാതയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.
റാന്നി പേങ്ങാട്ടുകടവ് പാലത്തിനടിയിൽ തിരുവാഭരണ പേടകം ഇറക്കി വയ്ക്കുന്ന പീഠത്തിനു സമീപത്താണ് സ്ഫോടക വസ്തുക്കൾ കണ്ടത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിന് അടിവശത്ത് മീൻ പിടുത്തക്കാർ സ്ഥിരമായി താവളമടിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.
ശബരിമലയിലേക്ക് കൊണ്ടു പോയിട്ടുള്ള തിരുവാഭരണം അടങ്ങിയ പേടകങ്ങൾ വെള്ളിയാഴ്ച വെളുപ്പിന് നാലുമണിക്കാണ് തിരികെ കൊണ്ടു പോകുന്നത്. ഇത് കടന്ന് പോകുന പാലത്തിന്റെ അടിവശത്തായി തൂണിനോട് ചേർന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. ഇത് അധികൃതർ നിസ്സാരമായി കാണരുതെന്നും പൊലീസ് ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും ശബരിമല തിരുവാഭരണ പാത സംരക്ഷണസമിതി ആവശ്യപ്പെട്ടു. ശബരിമലയെയും ഹൈന്ദവ ആചാരങ്ങളെയും തകർക്കാനുള്ള ചില ശക്തികളുടെ പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ സംഭവമെന്നു സംശയിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ