തൃക്കാക്കര: അപകടകരമായ രീതിയിൽ ബൈക്കോടിച്ച് നിറുത്താതെ പോയ ബൈക്കുകാരനെ കോൺഫറൻസ് കോളിൽ കുടുക്കി മോട്ടോർ വാഹന വകുപ്പ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
സൂപ്പർ ബൈക്കുകൾ അപകടകരമായി ഡ്രൈവിംഗ് നടത്തുന്നതായി മോട്ടോർ വെഹിക്കിൾ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതോടെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ സംഘം പരിശോധനയ്ക്ക് എത്തി. കൈകാണിച്ച് നിറുത്താൻ ശ്രമിച്ചെങ്കിലും ബൈക്ക് നിർത്താതെ സ്റ്റേഡിയത്തിന് പുറത്തേക്ക് പാഞ്ഞു.
ഓണർഷിപ്പ് മാറാതെ വാഹനം കൈമാറി
ഇതോടെ ബൈക്കിന്റെ ഓൺലൈൻ രേഖകൾ പരിശോധിച്ച് ഓണറുടെ ഫോൺ നമ്പറിൽ വിളിച്ചു. വാഹനം മറ്റൊരാൾക്ക് വിറ്റതായി ഉടമ അറിയിച്ചു. വാങ്ങിയ ആളുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തില്ല. എന്നാൽ ഓണർഷിപ്പ് മാറാതെ വാഹനം കൈമാറിയ രജിസ്റ്റേർഡ് ഓണർക്കെതിരെ കേസെടുത്തെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ വിളിച്ചറിയിച്ചു. അതോടെ അയാൾ വാഹനം വാങ്ങിയ ആളെ കോൺഫറൻസ് കോളിൽ വിളിച്ചുവരുത്തി എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിച്ചു.
ഇയാൾ തന്നെയാണ് ബൈക്ക് ഓടിച്ചിരുന്നത്. 9000 രൂപ പിഴ ഈടാക്കിയാണ് വാഹനം വിട്ടുനൽകിയത്. ഡ്രൈവറുടെ ലൈസൻസ് പഞ്ചാബിൽ നിന്ന് എടുത്തതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കേന്ദ്ര ഗവൺമന്റിന്റെ സാരഥി പോർട്ടലിൽ ശുപാർശ ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ