കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ബലാത്സംഗക്കേസ് എടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയി. ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു.
വ്ലോഗറും സമൂഹമാധ്യമങ്ങളിൽ ട്രോൾ വീഡിയോകളിലൂടെ താരവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആലുവയിലെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നും ഇത് മറച്ചു വയ്ക്കാൻ വിവാഹവാഗ്ദാനം നൽകി ഡിസംബറിൽ വീണ്ടും ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി.
വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിൽ മീറ്റൂ ആരോപണം ഉന്നയിച്ച യുവതി പിന്നാലെ പൊലീസിന് നേരിട്ട് പരാതി നൽകുകയായിരുന്നു. അതിനിടെ, വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാൽസംഗ കേസിൽ ഇരയുടെ രഹസ്യമൊഴിയെടുത്തു.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. യുവതിയുടെ രഹസ്യ മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ