കാസർക്കോട് ജില്ലാ കലക്ടർ നാളെ മുതൽ അവധിയിൽ 

കാസർക്കോട് ജില്ലാ കലക്ടർ നാളെ മുതൽ അവധിയിൽ 
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കാസർക്കോട്: കാസർക്കോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിച്ചു. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയിൽ പോകുന്നതെന്നാണ് വിശദീകരണം. പകരം എഡിഎമ്മിനാണ് ചുമതല.

കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംഘാടകർ നേരത്തേ നിശ്ചയിച്ച പരിപാടികളെല്ലാം നിർത്തിവെക്കണമെന്ന് കലക്ടർ ആദ്യം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ സിപിഎം ജില്ലാ സമ്മേളനവും ഒഴിവാക്കേണ്ടി വരുമെന്നതു ‌നേതൃത്വത്തിൽ ആശങ്കയുണ്ടായി. കലക്ടറുടെ ഉത്തരവ് ലംഘിച്ച് സമ്മേളനം നടത്തിയാൽ പാർട്ടിക്കെതിരെ ആരോപണവുമുയരുന്ന സ്ഥിതിയായിരുന്നു. 

കോവിഡ് വ്യാപനത്തനിടയിൽ സിപിഎം സമ്മേളനങ്ങൾ നടക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. അതിനിടെയാണ് പൊതുസമ്മേളനങ്ങൾ വിലക്കിക്കൊണ്ട് കാസർക്കോട് ജില്ലാ കലക്ടർ വ്യാഴാഴ്ച ഒരു ഉത്തരവിറക്കിയത്. രണ്ട് മണിക്കൂറിനകം ഇത് പിൻവലിക്കുകയും ചെയ്തു. 

സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിക്കെ സമ്മർദത്തെ തുടർന്നാണ് ജില്ലാ കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന് ആക്ഷേപമുയർന്നു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സർക്കാരിന്റെ പുതിയ മാർഗനിർദേശ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്നായിരുന്നു കലക്ടറുടെ വിശദീകരണം. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിൽ പ്രവേശിച്ചത്. 

അതിനിടെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ സിപിഎം കാസർക്കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. 50ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയിൽ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

ഉത്തരവ് പിൻവലിച്ച നടപടിക്കെതിരേ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി കാസർക്കോട് ജില്ലയിൽ 50-ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേത്തുടർന്നാണ് സിപിഎമ്മിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com