കൊല്ലം: ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്ന് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയപ്പോൾ ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്നാണ് ആരോപണം.
ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനിൽകുമാറിനൊപ്പം ആശുപത്രിയിലെത്തിയത്. പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയിൽ ചുമയുടെ മരുന്നു വാങ്ങി. വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോൾ കുട്ടിക്ക് ശാരീരിക അസ്വസ്ഥയുണ്ടായി. ഇതേത്തുടർന്ന് കുട്ടിയെ ഉടൻ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്നാണ് ആഷിഖിന്റെ കുടുംബം ആരോപിക്കുന്നത്.
അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവത്തിൽ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ