ചിന്തന്‍ ശിബിരത്തിലെ പീഡന ശ്രമം: പരാതി ലഭിച്ചിട്ടില്ല; നിജസ്ഥിതി പറയേണ്ടത് പരാതിക്കാരി: യൂത്ത് കോണ്‍ഗ്രസ്

വയനാട് ചിന്തന്‍ ശിബിരത്തില്‍ വെച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗം വിവേക് ആര്‍ നായര്‍ അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതി, വിവേക് ആര്‍ നായര്‍
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതി, വിവേക് ആര്‍ നായര്‍



തിരുവനന്തപുരം: വയനാട് ചിന്തന്‍ ശിബിരത്തില്‍ വെച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗം വിവേക് ആര്‍ നായര്‍ അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വാര്‍ത്തയില്‍ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും നല്‍കും. പൊലീസിനെ സമീപിക്കുവാന്‍ പിന്തുണയും നല്‍കും.- യൂത്ത് കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

'യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. ക്യാമ്പില്‍ വിവേകിന്റെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതര്‍ക്കത്തെയും, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയില്‍ സംഘടനാപരമായി നടപടിയും എടുത്തു. ഇന്നും ചില മാധ്യമങ്ങള്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയില്‍ വാര്‍ത്ത കൊടുത്തത് കണ്ടു.

അത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. വാര്‍ത്തയില്‍ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്.
ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും നല്‍കും. പൊലീസിനെ സമീപിക്കുവാന്‍ പിന്തുണയും നല്‍കും. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകള്‍ ഉളള സിപിഎം, യൂത്ത് കോണ്‍ഗ്രസിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കില്ല.'-യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. 

ജില്ലാ നേതാവായ യുവതിയോട് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് ആര്‍ നായര്‍ മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി.  മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com