ചിന്തന്‍ ശിബിരത്തിലെ ലൈംഗിക അതിക്രമം:ഷാഫി പറമ്പിലിനോട് വിശദീകരണം തേടി കെപിസിസി; പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറുമെന്ന് വി ഡി സതീശന്‍

ചിന്തന്‍ ശിബിരത്തിലെ പീഡന പരാതി സംബന്ധിച്ച് ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറിലെ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത്തരമൊരു പരാതി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ അത് സംഘടനാ തലത്തില്‍ മാത്രം ഒതുക്കില്ല. രേഖാമൂലം പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

ക്യാമ്പില്‍ പങ്കെടുത്ത ഏതെങ്കിലും പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ പരാതി ഉണ്ടോയെന്ന് അന്വേഷിക്കും. എല്ലാ പെണ്‍കുട്ടികളോടും ഇക്കാര്യം ആരായാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയും സമ്മര്‍ദ്ദത്തിന് വഴിപ്പെടേണ്ടതില്ല. ക്യാമ്പില്‍ പങ്കെടുത്ത ഏതെങ്കിലും പെണ്‍കുട്ടിയെ വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിച്ചിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പൊലീസിന് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും സതീശന്‍ പറഞ്ഞു. 

അതേസമയം ചിന്തന്‍ ശിബിരത്തിലെ പീഡന പരാതി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായത് ചെറിയ ചര്‍ച്ച മാത്രമാണ്.  ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍  വിവേക് നായരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com