വാടകവീട്ടിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ഒളിവിലായിരുന്ന അമ്മയും കാമുകനും അറസ്റ്റിൽ

പെൺകുട്ടിയുടെ പീഡനവുമായി ബന്ധപ്പെട്ടുള്ള നാലു കേസുകളിലായി ഇതിനോടകം അഞ്ചു പ്രതികളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സഹോദരനും അമ്മാവനും ഇതിൽ ഉൾപ്പെടുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും അവരുടെ കാമുകനും അറസ്റ്റിൽ. ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയും റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് (46) പിടിയിലായത്. പെൺകുട്ടിയുടെ പീഡനവുമായി ബന്ധപ്പെട്ടുള്ള നാലു കേസുകളിലായി ഇതിനോടകം അഞ്ചു പ്രതികളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സഹോദരനും അമ്മാവനും ഇതിൽ ഉൾപ്പെടുന്നുണ്ട്. 

തിരുവല്ല കുറ്റൂരിലെ തന്റെ വാടകവീട്ടിൽ എത്തിച്ചാണ് ഷിബു പെൺകുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയാണ് ഇതു നടന്നത്.  ഒളിവിൽ പോയ ഇവർ ആലപ്പുഴ പൂച്ചാക്കൽ പ്രദേശത്ത് ഉണ്ടെന്നറിഞ്ഞ് ശനിയാഴ്ച രാത്രി അവിടെയെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭർത്താവുമായി വഴക്കിട്ടു വീട്ടിൽ നിന്നു മാറിനിൽക്കുന്നതു പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് ആളുകൾ ഇറങ്ങിപ്പോകുന്നത് കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടേയാണു വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. കൗൺസലിങ്ങിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. 

കുട്ടിയുടെ അമ്മാവൻ 2020 ജനുവരി മുതൽ 9 മാസത്തോളം വീട്ടിൽ വച്ചു നിരന്തരം പീഡിപ്പിച്ചതായും 6-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കാലയളവിൽ തന്റെ സഹോദരൻ പീഡിപ്പിച്ചതായും കുട്ടി മൊഴി നൽകി. പ്രായപൂർത്തിയാകാത്ത സഹോദരനെ കഴിഞ്ഞ മാസം ജുവനൈൽ ഹോമിലേക്ക് അയച്ചിരുന്നു. അയിരൂർ ഇടത്രമൺ മഹേഷ് ഭവൻ മഹേഷ് മോഹനൻ (ഉണ്ണി -32), തടിയൂർ കടയാർ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം (46), പെൺകുട്ടിയുടെ അമ്മാവൻ (49 ) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബസിലെ ജീവനക്കാരനായ മഹേഷ്, കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ജിജോയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com