നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനി; നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല; ഇപി ജയരാജന്‍

മുഖ്യമന്ത്രി വിമാനത്തില്‍ ആക്രമിക്കപ്പെട്ടാല്‍ ആ കമ്പനിക്ക് അത് എത്രമാത്രം കളങ്കമുണ്ടാക്കുമായിരുന്നു. ഞാന്‍ അവിടെ നിന്നതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ ആക്രമം തടയാനായതെന്നും ജയരാജന്‍
ഇപി ജയരാജന്‍ മാധ്യമങ്ങളെ കാണുന്നു
ഇപി ജയരാജന്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തുപുരം: ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇനി മേലാല്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും നിലവാരമില്ലാത്ത, വൃത്തികെട്ട കമ്പനിയാണ് അതെന്ന് അറിയില്ലായിരുന്നെന്നും ഇപി ജയരാജന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ 13ന് കണ്ണൂര്‍- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ താനും ഭാര്യയും യാത്ര ചെയ്തിരുന്നു. ആ വിമാനത്തില്‍ കേരളമുഖ്യമന്ത്രിയും ഉണ്ടായിരുന്നു. അദ്ദേഹം ഭീകരവാദികളുടെ ഭീഷണി നേരിടുന്ന മുഖ്യമന്ത്രിയാണ്. ഉജ്ജയിനിയില്‍ ഒരു ആര്‍എസ്എസ് നേതാവ് അദ്ദേഹത്തിന്റെ തലയറുത്താല്‍ രണ്ട് കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ഇസഡ് കാറ്റഗറിയില്‍പ്പെടുന്ന വിഐപിയാണ്.  ഇസഡ് കാറ്റഗറിയുള്ള ഒരാള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ സംശായസ്പദമായ സാഹചര്യത്തില്‍ ക്രിമിനല്‍ക്കേസ് പ്രതികളായവര്‍ ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറുന്നു. ഇത് മനസിലാക്കി ഇന്‍ഡിഗോ ടിക്കറ്റ് വിലക്കണമായിരുന്നെന്ന് ജയരാജന്‍ പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് ഇന്‍ഡിഗോയ്ക്ക് പറ്റിയത്. അന്നത്തെ നിരക്ക് 12,000 രൂപയാണ്. കാര്യങ്ങളൊന്നുമില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാത്ര ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു

ആ വിമാനത്തില്‍ യാത്ര ചെയ്തത് സംബന്ധിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ഇന്‍ഡിഗോയില്‍ നിന്ന് ഒരു മെസേജ് ലഭിച്ചിരുന്നു. പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാല്‍ അഭിഭാഷകയെ ചുമതലപ്പെടുത്തി. അതുപ്രകാരം അവര്‍ കാര്യങ്ങള്‍ അറിയിച്ചു.  തുടര്‍ന്ന് ഒരുവിവരവും തന്നെ ഇന്‍ഡിഗോ കമ്പനി അറിയിച്ചിട്ടില്ല. ഇന്ന് മാധ്യമങ്ങള്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും ജയരാജന്‍ പറഞ്ഞു.

ഇന്‍ഡിഗോ കമ്പനി നിയമവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യന്‍ ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമാണ് അവരുടെ നടപടികളെല്ലാം. മുഖ്യമന്ത്രി വിമാനത്തില്‍ ആക്രമിക്കപ്പെട്ടാല്‍ ആ കമ്പനിക്ക് അത് എത്രമാത്രം കളങ്കമുണ്ടാക്കുമായിരുന്നു. ഞാന്‍ അവിടെ നിന്നതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ ആക്രമം തടയാനായതെന്നും ജയരാജന്‍ പറഞ്ഞു.

മൂന്നാഴചത്തേയ്ക്കാണ് അവര്‍ തന്നെ വിലക്കിയത്. താന്‍ ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല. ഇത് ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് മനസിലാക്കിയില്ല. കണ്ണൂര്‍- തിരുവനന്തപുരം ഫ്‌ലൈറ്റില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. ഇത് ഒരു വൃത്തികെട്ട കമ്പനിയായി ഞാന്‍ മനസിലാക്കുന്നു. കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കാനല്ല അവര്‍ താത്പര്യം കാണിച്ചത്. മറ്റ് വിമാനസര്‍വീസ് നടത്തുന്ന മാന്യന്‍മാരുണ്ട്.താന്‍ അതില്‍ സഞ്ചരിച്ചോളാമെന്നും ജയരാജന്‍ പറഞ്ഞു.

അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാനില്ല. ഇന്‍ഡിഗോ മാന്യന്‍മാരുടെ കമ്പനിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിച്ചതിന് തനിക്ക് കമ്പനി പുരസ്‌കാരം നല്‍കണം. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ലെന്നാണ് മനസിലാക്കുന്നത്. അവരുടെ ഒരു സൗജന്യവും തനിക്ക് വേണ്ടെന്ന് ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ മാത്രമാണ് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നടന്നുപോയാലും ഇനി ഇന്‍ഡിഗോയിലേക്ക് ഇല്ലെന്ന് ജയരാജന്‍ പറഞ്ഞു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com