രാജസ്ഥാനില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തി; വൈദികന്‍ അറസ്റ്റില്‍

പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്  ഡയറക്ടര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികന്‍ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍

കോഴിക്കോട്: രാജസ്ഥാനില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്  ഡയറക്ടര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികന്‍ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. 

ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തത്. രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍, റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഒപ്പം ആറ് മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേര്‍ രക്ഷിതാക്കളാണെന്ന് കണ്ടെത്തി. മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും  ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com