23 വര്‍ഷം അധ്യാപിക, ഇപ്പോള്‍ ഉഷാ കുമാരി സ്‌കൂളിലെ തൂപ്പുകാരി

അധ്യാപികയില്‍നിന്നു തൂപ്പുകാരിയിലേക്കു മാറിയെങ്കിലും ഉഷാകുമാരിയുടെ ശമ്പളത്തില്‍ വര്‍ധനയാണ് ഉണ്ടാവുക
ഉഷാ കുമാരി പുതിയ ജോലിയില്‍/വിന്‍സെന്റ് പുളിക്കല്‍
ഉഷാ കുമാരി പുതിയ ജോലിയില്‍/വിന്‍സെന്റ് പുളിക്കല്‍

തിരുവനന്തപുരം: '' ഇതെന്റെ വിധിയാണ്. രണ്ടു മാസം മുമ്പു വരെ ഞാന്‍ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ചോക്കും ഡസ്റ്ററുമായിരുന്നു, കൈയില്‍. ഇന്നിപ്പോള്‍ ചൂലെടുത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നു'' - കണ്ണീരോടെയാണ് ഉഷാ കുമാരി പറയുന്നത്. ഇരുപത്തിമൂന്നു വര്‍ഷം ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ച അവര്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ തൂപ്പുകാരിയാണ്. 

ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍പതു പേര്‍ ഇന്നലെ തന്നെ ജോലിക്കെത്തി.

അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തില്‍ ആയിരുന്ന ഉഷാകുമാരിക്ക് പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നിയമനം. തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമൊന്നും ഇല്ലെന്ന് അന്‍പത്തിനാലുകാരിയായ അവര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. എന്നാല്‍ ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ അവര്‍ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല. 

''തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് എനിക്കിഷ്ടം. മുഴുവന്‍ പെന്‍ഷനും നല്‍കണമെന്നു മാത്രമാണ് സര്‍ക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത്.'' ഉഷാകുമാരി  പറഞ്ഞു. ആറു വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് സര്‍ക്കാര്‍ ഉഷാകുമാരിയെ പുതിയ ജോലിക്കു നിയോഗിച്ചത്. മുഴുവന്‍ പെന്‍ഷന് 20 വര്‍ഷത്തെ സര്‍വീസ് വേണം. 

അധ്യാപികയില്‍നിന്നു തൂപ്പുകാരിയിലേക്കു മാറിയെങ്കിലും ഉഷാകുമാരിയുടെ ശമ്പളത്തില്‍ വര്‍ധനയാണ് ഉണ്ടാവുക. ഏകാധ്യാപക വിദ്യാലയത്തില്‍ 19,000 രൂപയായിരുന്നു മാസ ശമ്പളം. പുതിയ ജോലിയില്‍ 23,000-50,200 ആണ് സ്‌കെയില്‍. 

ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്ന് വകുപ്പ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com