കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.
കേസിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഇന്നലെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സുരേന്ദ്രനും ബിജെപി നേതാക്കളും ഉള്‍പ്പടെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ അഞ്ചു പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തും. കെ സുരേന്ദ്രനാണ് കേസില്‍ മുഖ്യപ്രതി.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
പ്രതികൾക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും, കെ സുന്ദര പട്ടികജാതിക്കാരനായതിനാൽ, എസ് സി- എസ് ടി വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും നേരത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ