പാലക്കാട്: പാലക്കാട് നരികുത്തിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് (31) ആണ് മരിച്ചത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനസിനെ മര്‍ദ്ദിച്ച ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നരികുത്തിയിലെ വനിതാ ഹോസ്റ്റലിന് സമീപം കണ്ടപ്പോള്‍ അനസിനെ ചോദ്യം ചെയ്തുവെന്ന് ഫിറോസ് പൊലീസിനോട് പറഞ്ഞു. ലേഡീസ് ഹോസ്റ്റല്‍ പരിസരത്തുവെച്ച് മോശമായി പെരുമാറിയപ്പോഴാണ് ഇടപെട്ടത്. ബാറ്റുകൊണ്ട് അടിച്ചപ്പോള്‍ അബദ്ധത്തില്‍ തലയ്ക്ക് അടിയേറ്റതായും ഫിറോസ് പൊലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് വാഹനാപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് അനസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഫിറോസാണ് ആശുപത്രിയിലെത്തിച്ചത്. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടമല്ലെന്ന് വ്യക്തമായത്. രാത്രിയോടെ അനസ് മരിച്ചു. തലയ്ക്ക് അടിയേറ്റ് സാരമായി പരിക്കേറ്റാണ് മരണമെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. മരിച്ച അനസ് ആരുമായും ബന്ധമില്ലാതെ വീട്ടില്‍ നിന്നും അകന്നു കഴിയുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കാം
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ