ആരോഗ്യ സാങ്കേതിക മേഖലയിലെ പുത്തൻ പ്രവണതകളും നൂതനാശയങ്ങളും ചർച്ച ചെയ്ത ഹെൽത്ത്‌ടെക്ക് ഉച്ചകോടിയിൽ അതിശയിപ്പിക്കുന്ന ഉത്പന്നങ്ങളുമായി വിദ്യാർത്ഥികൾ. ഓട്ടിസം കുട്ടികളെ വ്യായാമം ചെയ്യിക്കാനും കൂടെ കളിക്കാനുമുള്ള റോബോട്ട് അടക്കം ചിന്തിപ്പിക്കുന്ന പല ഉത്പന്നങ്ങളും കേരള സ്റ്റാർട്ട് അപ്പ് മിഷനും കോട്ടയം കാരിത്താസ് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച ഹെൽത്ത് ടെക്ക് ഉച്ചകോടിയിൽ കാണാം. പ്രോത്സാഹന വാക്കുകൾ പറയുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന റോബോട്ടുകൾ കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്കും ഏകാന്തത അനുഭവിക്കുന്നവർക്കും ഗുണം ചെയ്യുന്നതാണ്.
പല്ല തുളയ്ക്കുന്നതിനേക്കാൾ പേടി പലർക്കും പല്ല് തുളയ്ക്കുന്ന യന്ത്രത്തിന്റെ ശബ്ദമായിരിക്കും. യന്ത്രത്തിന്റെ ശബ്ദത്തേക്കാൾ ഫ്രീക്വൻസി കുറഞ്ഞ ശബ്ദം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയിലൂടെ അതിനെ മറികടക്കാനുള്ള ഉത്പന്ന മാതൃകയും വിദ്യാർത്ഥികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. സിഡാക് വികസിപ്പിച്ചെടുത്ത സെർവിസ്‌കാൻ, മാക്‌സോഫേഷ്യൽ ശസ്ത്രക്രിയ ചെയ്യാനുള്ള സിമുലേറ്റർ, മാഗ്നറ്റിക് റെസൊണൻസ് സോഫ്‌റ്റ്വെയർ, രക്തധമനികൾ തൊലിപ്പുറത്ത് തന്നെ തിരിച്ചറിയാനുള്ള ഇൻഫ്രാറെഡ് സ്‌കാനർ, കിടപ്പുരോഗിയെ നടത്താനുള്ള ജി ഗേയിറ്റർ, ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്. ഉപയോഗിച്ചുള്ള കൃത്രിമ അവയവങ്ങൾ, സുഖപ്രസവത്തിനുള്ള മാർഗങ്ങൾ വിശദീകരിക്കുന്ന ആപ്പ്, ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ഡോക്ടർക്കോ ആശുപത്രിക്കോ അലാറം നൽകാനുള്ള ഉപകരണം തുടങ്ങി 30ഓളം കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്.
കേരള ഐടി, ഇ-ഹെൽത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ ആരോഗ്യമേഖലയിലെ 35ഓളം വിദഗ്ധർ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ