സഭ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഇത് ചട്ടലംഘനം; നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് സ്പീക്കര്‍

സഭ ടി വി എന്നത് സഭയിലെ നടപടിക്രമങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്
എംബി രാജേഷ്/ ഫയൽ
എംബി രാജേഷ്/ ഫയൽ

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചത് ഗൗരവകരമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്.  സഭയില്‍ കാസറ്റ്, ടേപ്പ് റിക്കോര്‍ഡര്‍, സെല്ലുലാര്‍ ഫോണ്‍, പേജര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഈ ചട്ടം ഇന്ന് ലംഘിക്കപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ ഉപയോഗിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇത് ചട്ടലംഘനമാണ്. പ്രസ് ഗാലറിയിലിരുന്ന് പകര്‍ത്തിയതായും പരാതി കിട്ടിയിട്ടുണ്ട്.  ഇത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിയമസഭയില്‍ ഇന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇത് രണ്ടു പക്ഷത്തുമുണ്ട്. ഭരണപക്ഷത്തെയോ, പ്രതിപക്ഷത്തെയോ ഒരു പ്രതിഷേധവും സഭാ ടി വി കാണിച്ചിട്ടില്ല. ഇതു മറച്ചുവെക്കുന്നതെന്തിനാണ്?. സഭ ടി വി എന്നത് സഭയിലെ നടപടിക്രമങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അത് ഏതുപക്ഷമെന്ന് നോക്കിയല്ല. പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ അതും കാണിക്കുമായിരുന്നു. 

സഭാ ടിവിയുടെ പ്രവര്‍ത്തനത്തില്‍ ലോക്‌സഭ നടപടി ക്രമമാണ് മാതൃക. പെരുമാറ്റചട്ടം അനുസരിച്ച് സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും പാടില്ല. അതുകൊണ്ട് തന്നെ സഭ ടിവിക്ക് അതു കാണിക്കാനാകില്ല. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമസമ്മര്‍ദ്ദത്തിന് വഴങ്ങില്ല. ഒരു സ്പീക്കര്‍ക്കും അതിന് കഴിയില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണെന്ന് എംബി രാജേഷ് പറഞ്ഞു.

നിയമസഭയിൽ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഇന്ന് നിയമസഭയില്‍ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. മാധ്യമ പ്രവർത്തകർക്ക് എന്ത് ചട്ട ലംഘനവും നടത്താവുന്ന ലൈസൻസ് ഉണ്ടെന്ന് കരുതരുതെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com