കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തർ അറസ്റ്റിൽ. തായിനേരി സ്വദേശി ടി അമൽ ടി, മൂരിക്കൂവൽ സ്വദേശി എംവി അഖിൽ എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെയുള്ള കേസ് ആണ് പ്രതികൾക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ളത്.
പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത്. വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വെട്ടുകല്ല് വച്ച് അതിന് മുകളിൽ എടുത്തച്ച നിലയിലായിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. സംഭവത്തിന് പിന്നാലെ കണ്ടാലറിയുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കേസിൽ രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് രണ്ട് പേരെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ പയ്യന്നൂർ പൊലീസിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുയർന്നിരുന്നു. പ്രതികൾ സിപിഎം പ്രവര്‍ത്തകരായതിനാലാണ് പൊലീസ് നടപടി ഉണ്ടാകാത്തത് എന്നും ആരോപണമുയർന്നു.
സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഗാന്ധി പ്രതിമ തകർത്തതോടെ സിപിഎമ്മും ആർഎസ്എസും തമ്മിൽ എന്ത് വത്യാസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ