സിനിമയിലെ സ്ത്രീ സുരക്ഷ: പരാതികൾക്ക് പുതിയ നിരീക്ഷണ സമിതി
കൊച്ചി: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്കായി മലയാള ചലച്ചിത്ര മേഖലയിൽ പുതിയ നിരീക്ഷണ സമിതി. മലയാള സിനിമാ മേഖലയിലെ ഒൻപത് സംഘടനകളിൽ നിന്നായി മൂന്ന് പ്രതിവിധികളെ വീതം ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. 29 അംഗ സമിതിയിൽ പുറത്തു നിന്നു 2 അഭിഭാഷകരും അംഗങ്ങളാണ്.
27 സിനിമാ പ്രതിനിധികളിൽ ഏഴ് പേരാണ് സ്ത്രീകൾ. അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ പ്രതിനിധികളായി ദേവീചന്ദന, സുരേഷ് കൃഷ്ണ, ബാബുരാജ് എന്നിവരാണ് സമിതിയിലുള്ളത്. സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവർ വിമൻ ഇൻ സിനിമ കലക്ടീവിനെ പ്രതിനിധീകരിച്ച് സമിതിയിലുണ്ട്. റാണി ശരൺ (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ), സിജി തോമസ് നൊബേൽ (ഫെഫ്ക), അപർണ രാജീവ് (മാക്ട) എന്നിവരാണു പുതിയ സമിതിയിലെ മറ്റ് വനിതാ പ്രതിനിധികൾ.
അംഗ സംഘടനകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഐസിസി) പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയുമാണു ഫിലിം ചേംബറിന്റെ കാർമികത്വത്തിൽ രൂപീകരിച്ച സമിതിയുടെ ചുമതല. വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി, ഫിലിം ചേംബർ അധ്യക്ഷൻ ജി സുരേഷ് കുമാർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ, മാക്ട, ഫിയോക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, വിമൻ ഇൻ സിനിമ കലക്ടീവ്, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ എന്നിവയുടെ പ്രതിനിധികളും രൂപീകരണ യോഗത്തിൽ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ