'സൗകര്യം പോലെ ഉപയോഗിക്കുന്നു'; മന്നത്തിനെ ഒഴിവാക്കി; സിപിഎമ്മിനെതിരെ എന്‍എസ്എസ്

വിമോചന സമരത്തിന് എതിരെ നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെയാണെന്നും അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും എന്‍എസ്എസ്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍

കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്തുപത്മനാഭനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉയര്‍ത്തിക്കാട്ടുന്നു. മറ്റ് ചിലപ്പോല്‍ മാറ്റിവയ്ക്കുന്നു. ഇത് രാഷട്രീയനേട്ടത്തിനാണെന്നും സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്നും എന്‍എസ്എസ് പറഞ്ഞു.

രാഷ്ട്രീയനേട്ടത്തിനായി മന്നവും എന്‍എസ്എസും ഒരുകാലത്തും നിലപാട് സ്വീകരിച്ചിട്ടില്ല. വിമോചന സമരത്തിന് എതിരെ നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെയാണെന്നും അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനം വിലയിരുത്തുന്നതോടൊപ്പം, കേരള വികസനത്തിനു പുതിയ കാഴ്ച്ചപ്പാടുകള്‍ നിര്‍ദേശിക്കുന്ന നയരേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നയരേഖയും അവതരിപ്പിക്കും. വൈകിട്ട് ഗ്രൂപ്പ് ചര്‍ച്ച നടക്കും. സിപിഎം പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എംഎ ബേബി, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സമ്മേനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

400 പ്രതിനിധികളാണ് വിവിധ ജില്ലകളില്‍നിന്ന് സമ്മേളനത്തിന് എത്തുന്നത്. ബുധനാഴ്ച പൊതുചര്‍ച്ചയും വ്യാഴാഴ്ച വികസന രേഖയെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. വെള്ളിയാഴ്ച സമ്മേളനം സമാപിക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com