സ്കൂൾ ഓഫ് ഡ്രാമയിലെ പീഡനപരാതി: അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ ഡോ. സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ആരോപണവിധേയനായ ഡോ. സുനില്‍കുമാറിനെ സര്‍വകലാശാല ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറാണ് നടപടിയെടുത്തത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്.
ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പെണ്‍കുട്ടി ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സുനില്‍ കുമാര്‍ എത്തി. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്ന് വിദ്യാര്‍ഥിനി പറയുന്നു.
പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് സുനില്‍ കുമാര്‍ പറയുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാനും ശ്രമിച്ചു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിയുണ്ടാകും വരെ സമരം നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.
സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാൽസംഗ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ