കൊല്ലം: വീടു നിര്‍മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നു ലഭിച്ച പണത്തിന്റെ പങ്കു നൽകാത്തതിന് അച്ഛൻ മകളുടെ കാലു തല്ലിയൊടിച്ചു. സംഭവത്തിൽ അച്ഛൻ നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ (47) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മകൾ അഞ്ജുവിന്റെ കാൽ കട്ടിള കൊണ്ട് തല്ലിയൊടിക്കുകയായിരുന്നു. അസ്ഥിക്ക് പൊട്ടലുണ്ടായതിനെത്തുടർന്ന് അഞ്ജു താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ജുവിന് വീട് നിർമ്മിക്കുന്നതിന് പരവൂര്‍ നഗരസഭയില്‍ നിന്നും സഹായം ലഭിച്ചിരുന്നു. തുടർന്ന് വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. വീട്ടില്‍നിന്നു മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന്‍ വിവരം അറിഞ്ഞ് എത്തുകയും, പണത്തിന്റെ പങ്ക് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പണം നൽകാൻ മകൾ അഞ്ജു തയ്യാറായില്ല. ഇതേത്തുടർന്ന് അജയൻ മകളെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ