'പഠിക്കാന്‍ ഏകാഗ്രത, ബുദ്ധി ഷാര്‍പ്പാകും'; ഓണ്‍ ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; യുവാവ് പിടിയില്‍ 

ഓണ്‍ലൈന്‍ ആയി ഭക്ഷണം എത്തിക്കുന്നതിനിടെ അതിവിദഗ്ദമായിട്ടാണ് ഇയാള്‍ സമപ്രായക്കരായ യുവതിയുവാക്കളെ ലഹരിക്കെണിയില്‍ പെടുത്തിയിരുന്നത്.
പിടിയിലായ നിതിന്‍
പിടിയിലായ നിതിന്‍

കൊച്ചി: ഓണ്‍ലൈന്‍ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എംഡിഎംഎ യുമായി എക്‌സൈസിന്റെ പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി  തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന്‍ (26) എന്നയാളെയാണ്  എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

ഓണ്‍ലൈന്‍ ആയി ഭക്ഷണം എത്തിക്കുന്നതിനിടെ അതിവിദഗ്ദമായിട്ടാണ് ഇയാള്‍ സമപ്രായക്കരായ യുവതിയുവാക്കളെ ലഹരിക്കെണിയില്‍ പെടുത്തിയിരുന്നത്. ഭക്ഷണം എത്തിക്കാന്‍ നല്‍കിയിരിക്കുന്ന ലൊക്കേഷന്‍ കൃത്യമല്ല എന്നും അത് കൊണ്ട് തന്റെ വാട്ട് ആപ്പ് നമ്പറിലേക്ക് ലൊക്കേഷന്‍ കൃത്യമായി ഷെയര്‍ ചെയ്യണമെന്നും പറഞ്ഞ് കസ്റ്റമറുടെ നമ്പര്‍ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി.  അതിന്‌ശേഷം പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷമായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പഠിക്കുന്നതിന് കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നും, ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും പറഞ്ഞ് പഠനത്തിന് അല്‍പം പിന്നില്‍ ഉള്ള വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ തെറ്റിധരിപ്പിച്ചായിരുന്നു ഇയാള്‍ ഇവരെ മയക്ക് മരുന്ന് നല്‍കിയിരുന്നത്. അര ഗ്രാമിന് 3000 രൂപയാണ് ഇയാള്‍ ഇടാക്കിയിരുന്നത്. ഇത്തരത്തില്‍ കെണിയില്‍ അകപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്‌സൈസ് ഷാഡോ ടീം നിരീക്ഷിച്ചുവരുകയായിരുന്നു. 

കലൂര്‍ സ്‌റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി കൈമാറാന്‍ വന്ന ഇയാളെ എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇയാളെ മല്‍പിടിത്തത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്. അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന 'പാര്‍ട്ടി ഗ്രഡ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ  മെത്തലില്‍ ഡയോക്‌സി മെത്താഫിറ്റമിന്‍ ആണ് ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയത്.  

അന്യസംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോകുന്നവരില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ വരുത്തിക്കുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ അനേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com