കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാൻ എൽ ഡി എഫ് തീരുമാനം. ഇതിന്റെ ഭാഗമായി മാടപ്പള്ളിയിലുയർന്ന കെ റെയിൽ പ്രക്ഷോഭം തണുപ്പിക്കാൻ രാഷ്ട്രീയ വിശദീകരണ യോഗം ചേരാൻ എൽഡിഎഫ് തീരുമാനിച്ചു. ഇന്ന് വൈകീട്ട് ചങ്ങനാശേരിയിലാകും രാഷ്ട്രീയ വിശദീകരണ യോഗത്തിന് തുടക്കമാകുക.
മാടപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട തെങ്ങണയടക്കമുള്ള മേഖലയിലാണ് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക. ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ, മന്ത്രി വിഎൻ വാസവൻ, ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പരിപാടി ശക്തി പ്രകടനമാക്കി മാറ്റാൻ എൽഡിഎഫ് തീരുമാനമുണ്ട്.
അതേസമയം സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് അസന്നിഗ്ധമായി ഇന്നലെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുവദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ പാനൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ