വനിതാ പൊലീസിനെ ആക്രമിച്ചു; ഇന്നോവയിൽ പാഞ്ഞ് പ്രതികൾ; ചെയ്സിങ്ങിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു; ഒടുവിൽ...

വാടകയ്‌ക്കെടുത്ത ഇന്നോവ വാഹനത്തിൽ കടന്നുകളഞ്ഞ പ്രതികളെ പിന്നീട് കൊല്ലം കൊട്ടിയത്തുവെച്ച് വാഹന ഉടമയുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വനിതാ പൊലീസിനെ ആക്രമിച്ച പ്രതികളെ പിടികൂടാൻ അവരുടെ വാഹനത്തെ പിന്തുടർന്ന പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വാടകയ്‌ക്കെടുത്ത ഇന്നോവ വാഹനത്തിൽ കടന്നുകളഞ്ഞ പ്രതികളെ പിന്നീട് കൊല്ലം കൊട്ടിയത്തുവെച്ച് വാഹന ഉടമയുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം പെരിങ്ങമ്മല കുണ്ടാളൻകുഴിയിൽ വച്ചാണ് സംഭവം നടന്നത്. പറക്കോണം തടത്തരികത്ത് അനു എന്ന സുമേഷ് (20), ജവഹർ കോളനി ബ്ലോക്ക് നമ്പർ 15ൽ അൻസിൽ (21), പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനിൽ രതീഷ് (30) എന്നിവരാണ് അറസ്റ്റിൽ ആയത്.

മാല മോഷണം ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം മൂലം വനിതാ പൊലീസിനെ മർദിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നു പ്രതികൾ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു നിന്ന് ബൈക്ക് മോഷണം നടത്തി കറങ്ങി നടക്കുകയായിരുന്നു. പിന്നീട് ആ ബൈക്ക് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച ശേഷം, പ്രതികളിൽ ഒരാളുടെ ബൈക്കിൽ മൂന്ന് പേരും കൂടി സഞ്ചരിച്ച് നെടുമങ്ങാട് കരിപ്പൂർ, മലമ്പറക്കോണം, ആര്യനാട്, പറണ്ടോട്, ചേരപ്പള്ളി, എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ കടയ്ക്കൽ കിരാല എന്ന സ്ഥലത്തു നിന്നും മോഷണം നടത്തി. സ്ത്രീകൾ മാത്രമുള്ള കടയിൽ കയറി സിഗരറ്റും മറ്റും വാങ്ങിയ ശേഷം കടയുടമകളായ സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്തു കടന്നുകളയുന്നതാണ് ഇവരുടെ രീതി.

തുടർന്ന് പെരിങ്ങമ്മല മീരൻപെട്ടിക്കരിക്കകം റിയാസ് മൻസിലിൽ റിയാസി (26)ന്റെ സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ വിൽക്കുകയും ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും ചെയ്യും. ആ പണം ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് കറങ്ങി നടക്കുന്നതിനിടയിൽ ആണ് ഇവർ പിടിയിലാകുന്നത്.

പറക്കോണം ക്ഷേത്രോത്സവത്തിന് പ്രതികൾ എത്തിയ വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസ് വാഹനം കണ്ടതും വാടകയ്‌ക്കെടുത്ത കാറിൽ പ്രതികൾ പാഞ്ഞു. പിന്നാലെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസും. കുണ്ടാളൻകുഴിയിൽ എത്തിയപ്പോൾ കോൺക്രീറ്റ് റോഡിൽ നിയന്ത്രണംവിട്ട് പൊലീസ് ജീപ്പ് മറിയുകയായിരുന്നു. പ്രതികളെ പിടിക്കാൻ പെരിങ്ങമ്മല, പാലോട് ഭാഗങ്ങളിൽ നാട്ടുകാരും കൂടി നിന്നെങ്കിലും ചിപ്പൻചിറ വഴി കൊട്ടിയത്തേക്കു പ്രതികൾ കടന്നുകളയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com