'ഭൂമി വിലയുടെ നാലിരട്ടി' കണക്കുകള്‍ വച്ചുള്ള കള്ളക്കളി; ബല്‍റാമിന്റെ കുറിപ്പ്

ഇരുവശങ്ങളിലും ബഫര്‍സോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു
വിടി ബല്‍റാം
വിടി ബല്‍റാം

കൊച്ചി: കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ഭൂമിവിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്‍കുമെന്ന വാഗ്ദാനം കണക്കുകള്‍ വച്ചുള്ള കള്ളക്കളികളും തെറ്റിദ്ധരിപ്പിക്കലുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ബഫര്‍സോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞെന്നും അദ്ദേഹം കുറിച്ചു.

ആകെ 1383 ഹെക്ടര്‍ സ്ഥലമാണ് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റിനായി ഏറ്റെടുക്കേണ്ടത്. ഇതിനാണ് നഷ്ടപരിഹാരം നല്‍കുക. ഇരുവശങ്ങളിലും ബഫര്‍സോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് പോലും പരമാവധി മാര്‍ക്കറ്റ് വിലക്കടുത്തോ അതില്‍ത്താഴെയുമോ വില നല്‍കാനേ ഡിപിആറനുസരിച്ച് തുക നീക്കിവച്ചിട്ടുള്ളൂ എന്നാണ് കാണുന്നതെന്ന് കുറിപ്പില്‍ പറയുന്നു

ബല്‍റാമിന്റെ കുറിപ്പ്


കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ഭൂമിവിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്‍കുമെന്ന വാഗ്ദാനമാണ് മുഖ്യമന്ത്രി മുതല്‍ ക്യാപ്‌സ്യൂള്‍ നിര്‍മ്മാതാക്കള്‍ വരെ ഒരേപോലെ ആവര്‍ത്തിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആകര്‍ഷകമായ തുക എന്ന് തോന്നിപ്പിക്കാനാണ് ഈ വാഗ്ദാനം. എന്നാല്‍ മറ്റ് പല കാര്യങ്ങളിലെന്ന പോലെ കണക്കുകള്‍ വച്ചുള്ള കള്ളക്കളികളും തെറ്റിദ്ധരിപ്പിക്കലും തന്നെയാണ് ഇക്കാര്യത്തിലുമുള്ളതെന്ന് ഡിപിആറില്‍ നിന്ന് വ്യക്തമാണ്.
ആകെ 1383 ഹെക്ടര്‍ സ്ഥലമാണ് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റിനായി ഏറ്റെടുക്കേണ്ടത്. ഇതിനാണ് നഷ്ടപരിഹാരം നല്‍കുക. ഇരുവശങ്ങളിലും ബഫര്‍സോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് പോലും പരമാവധി മാര്‍ക്കറ്റ് വിലക്കടുത്തോ അതില്‍ത്താഴെയുമോ വില നല്‍കാനേ ഡിപിആറനുസരിച്ച് തുക നീക്കിവച്ചിട്ടുള്ളൂ എന്നാണ് കാണുന്നത്.
ആകെ വേണ്ട 1383 ഹെക്ടറില്‍ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍ അതിനായി ഡിപിആറില്‍ നീക്കിവച്ചിട്ടുള്ളത് ആകെ 6100 കോടി മാത്രമാണ്. അതായത് ഹെക്ടറൊന്നിന് 5 കോടി രൂപ വീതം. ഒരു ഹെക്ടര്‍ എന്നാല്‍ 2.47 ഏക്കര്‍ അഥവാ 247സെന്റ്. എന്നുവച്ചാല്‍ സെന്റൊന്നിന് ലഭിക്കുന്നത് ശരാശരി 2 ലക്ഷം രൂപ വീതമാണ്. ഇത് ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും ചേര്‍ന്ന എല്ലാത്തിന്റേയും ശരാശരിയാണ്. അഥവാ പ്രയോഗതലത്തില്‍ സെന്റിന് ഒരുലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കിട്ടിയേക്കാം. വില കൂടിയ സ്ഥലങ്ങളില്‍ അധിക തുക നല്‍കേണ്ടി വന്നാല്‍ മറ്റിടങ്ങളില്‍ വില ചിലപ്പോഴിത് അമ്പതിനായിരം രൂപയോ അതില്‍ത്താഴെയോ ആക്കി കുറക്കേണ്ടി വരും. കാരണം ആകെയുള്ളത് 6100 കോടി മാത്രമാണല്ലോ.
ഏതായാലും 'ഭൂമി വിലയുടെ നാലിരട്ടി' എന്നൊക്കെക്കേള്‍ക്കുമ്പോള്‍ നിഷ്‌ക്കളങ്കര്‍ പ്രതീക്ഷിക്കുന്നത് പോലെ കമ്പോളവിലയുടെ നാലിരട്ടിയൊന്നും നല്‍കാനുള്ള തുക ഇപ്പോള്‍ ഡിപിആറില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇനി അതിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വന്നാല്‍ അത് പദ്ധതിയുടെ മൊത്തത്തിലുള്ള ചെലവിന്റെ വര്‍ദ്ധനയില്‍ കലാശിക്കും. അതനുസരിച്ച് കടബാധ്യത മുതല്‍ ടിക്കറ്റ് നിരക്ക് വരെയുള്ളതിന്റെ കാര്യത്തില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കൊട്ടക്കണക്കുകള്‍ മാറ്റേണ്ടിയും വരും. കെ റെയിലിന്റേയും സര്‍ക്കാരിന്റെയും കണക്കുകള്‍ക്കൊന്നും ഒരു ആധികാരികതയുമില്ലെന്ന് നീതി ആയോഗ് മുതലുള്ള നിരവധി ഏജന്‍സികള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞതാണല്ലോ!
ഏതായാലും വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നവരോട് ഡിപിആറിലെ കണക്കുകള്‍ വച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ജനങ്ങള്‍ ഇനിയും തയ്യാറാവേണ്ടിയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com