'സര്‍ക്കാര്‍ അറസ്റ്റ് കൊട്ടിഘോഷിക്കേണ്ട; ബിജെപി നീക്കം ക്ലച്ച് പിടിക്കില്ലെന്ന് കണ്ട്'

വിദ്വേഷ നീക്കത്തെ രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കുഞ്ഞാലിക്കുട്ടി
പികെ കുഞ്ഞാലിക്കുട്ടി
പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പിസി ജോര്‍ജ്ജിന്റെത് സമൂഹത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പിസി ജോര്‍ജിനെ പിന്തുണയ്ക്കുന്ന വി മുരളീധരന്റെ ഇടപെടല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമമാണിത്. അറസ്റ്റ് സ്വാഭാവിക നടപടിയാണെന്നും സര്‍ക്കാര്‍ അത് കെട്ടിഘോഷിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

വിദ്വേഷ നീക്കത്തെ രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരേന്ത്യയിലേതുപോലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ധ്രുവീകരിച്ച് വോട്ടാക്കി മാറ്റാനാണ് കേരളത്തിലും സംഘപരിവാര്‍ ശ്രമിക്കുന്നത്. വിദ്വേഷ പ്രസംഗം ആളിക്കത്തിച്ച് വിവാദമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കം കേരളത്തില്‍ വിലപ്പോകില്ല- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിനെ കൊണ്ടുവരുന്നതിനിടെ അഭിവാദ്യമര്‍പ്പിക്കലും പ്രതിഷേധങ്ങളും നടന്നു.

തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പിസി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. സ്വന്തം വാഹനത്തിലായിരുന്നു പിസി ജോര്‍ജ് യാത്ര ചെയ്തിരുന്നത്. പൊലീസും മകന്‍ ഷോണ്‍ ജോര്‍ജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വട്ടപ്പാറയില്‍ ബിജെപി പഠനശിബിരത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പിസി ജോര്‍ജുമായി വന്ന വാഹനവും പൊലീസ് വാഹനവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. അഭിവാദ്യമര്‍പ്പിച്ച ശേഷം കടത്തിവിട്ട പിസി ജോര്‍ജിന്റെ വാഹനത്തിന് നേരെ നാലാഞ്ചിറയിലെത്തിയപ്പോള്‍ മുട്ടയേറ് ഉണ്ടായി. അവിടെ വെച്ച് തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവും നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com