കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. അഥവാ എല്‍ഡിഎഫിന് വേണ്ടി ഇറങ്ങിയാല്‍ അത് ദൗര്‍ഭാഗ്യകരമാണ്. വ്യക്തികള്‍ക്ക് അവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
കെ വി തോമസിനെ പോയി കാണുമെന്ന തീരുമാനവും ഉമ തോമസ് മാറ്റി. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമാകും കെ വി തോമസിനെ കാണുക. കെ വി തോമസിനെ കാണണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കും. സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസി ആണെന്നും ഉമ തോമസ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ 24 മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് പ്രചാരണത്തില്‍ മുന്നിലാണ്. സ്ഥാനാര്‍ത്ഥി ഉമ തോമസ് വോട്ടര്‍മാരെ നേരില്‍ കാണുന്നതിന്റെ തിരക്കിലാണ്. സന്തോഷ് ട്രോഫി കിരീടം നേടിയ ടീം അംഗവും തൃക്കാക്കരയിലെ വോട്ടറുമായ സോയല്‍ ജോഷിയെ വീട്ടിലെത്തി അനുമോദിച്ചു.
മഹാരാജാസ് കാലം മുതലേ കെഎസ്‌യു പ്രവര്‍ത്തകയാണ് ഉമ തോമസ്. 1982ല്‍ മഹാരാജാസില്‍ പ്രതിനിധിയായി മത്സരിച്ചു ജയിച്ചു. 1984ല്‍ വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 1987 ലാണ് പി ടി തോമസിനെ ഉമ ജീവിതപങ്കാളിയാക്കുന്നത്. ബിഎസ്‌സി സുവോളജി ബിരുദധാരിയായ ഉമ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ