കോട്ടയം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പെരുന്ന എന്‍എസ്എസ് ഓഫീസിലെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായര്‍ പിതൃതുല്യനാണ്. പി ടി തോമസുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ട്. എന്‍എസ്എസ് നേതൃത്വത്തിന്റെ അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും ഉമ തോമസ് പിന്നീട് പറഞ്ഞു.
സുകുമാരന്‍ നായരുമായി പി ടി തോമസിനുള്ള ആത്മബന്ധം തനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് സുകുമാരന്‍ നായരുടെ അനുഗ്രഹം ആദ്യം തന്നെ വാങ്ങണമെന്ന് മനസ്സില്‍ തോന്നി. അതിനാലാണ് വന്നത്. സുകുമാരന്‍ നായരുടെ അനുഗ്രഹം താന്‍ തേടി. പെരുന്ന സന്ദര്‍ശനം മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഉമ തോമസ് പറഞ്ഞു.
അതേസമയം എന്‍എസ്എസിന് സമദൂര നിലപാടാണ് ഉള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഉമ തോമസിന്റേത് സൗഹൃദ സന്ദര്‍ശനമാണ്. ഉമ തോമസ് അര്‍ഹയെങ്കില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കട്ടെ എന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
കെ വി തോമസിനെ കാണണോ എന്ന് പാര്‍ട്ടി തീരുമാനിക്കും
കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് ഉമ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഥവാ എല്‍ഡിഎഫിന് വേണ്ടി കെ വി തോമസ് ഇറങ്ങിയാല്‍ അത് ദൗര്‍ഭാഗ്യകരമാണ്. വ്യക്തികള്‍ക്ക് അവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
കെ വി തോമസിനെ പോയി കാണുമെന്ന തീരുമാനവും ഉമ തോമസ് മാറ്റി. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമാകും കെ വി തോമസിനെ കാണുക. കെ വി തോമസിനെ കാണണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കും. സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസി ആണെന്നും ഉമ തോമസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ