കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കൊച്ചി വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പാലാരിവട്ടം പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്.
കേസ് ഡയറി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പി സി ജോര്‍ജിന്റെ ആവശ്യം. കേസില്‍ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന ജോര്‍ജിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം, മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ തർക്ക ഹർജിയും ഇന്നലെ സമർപ്പിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് കേസെന്നും പി സി ജോർജ് തർക്ക ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
ഈ വാര്‍ത്ത കൂടി വായിക്കാം നവജാതശിശുവിന്റെ മൃതദേഹം തോട്ടില്‍, ദുരൂഹത; അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ