തിരുവനന്തപുരം: ഇന്ധന നികുതി കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 'കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്.'- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.
കേന്ദ്ര എക്‌സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്ന് കേന്ദ്ര ധമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഫലത്തില്‍ പെട്രോള്‍ ലിറ്ററിന് ഒന്‍പതര രൂപയും ഡീസലിന് ഏഴ് രുപയും കുറയും.
രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. എല്‍പിജി സിലിണ്ടറിന്റെ സബ്‌സിഡി പുനസ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി നല്‍കും. നേരത്തെ പല ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് ഇപ്പോള്‍ പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇറക്കുമതി ആശ്രിതത്വം കൂടുതലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്റ്റീലിന്റെ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ചുമത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം പെട്രോൾ ഡീസൽ വില കുറച്ചു; എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ